2009, ഡിസംബർ 22, ചൊവ്വാഴ്ച

ടൈറ്റാനില്‍ മൂടല്‍മഞ്ഞും

വാഷിങ്‌ടണ്‍: ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനില്‍ ദ്രാവകസാന്നിധ്യത്തിനു പുറമേ `മൂടല്‍മഞ്ഞും ഉണ്ടെന്നു കണ്ടെത്തി. കലിഫോര്‍ണിയ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ശാസ്‌ത്രജ്‌ഞരാണു ടൈറ്റാന്റെ ദക്ഷിണധ്രുവത്തില്‍ ഏറെക്കുറെ എല്ലായിടത്തും മീതെയ്‌ന്‍ ദ്രാവകവും അതു ബാഷ്‌പീകരിച്ച മൂടല്‍മഞ്ഞു പാളികളും കണ്ടെത്തിയത്‌. സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ഏറ്റവുമധികം ദ്രാവകശേഖരമുള്ളതു ടൈറ്റാനിലാണ്‌. മീതെയ്‌നും ഈതെയ്‌നുമാണ്‌ ഇതില്‍ ഏറെയും. ടൈറ്റാന്റെ ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്കു വസ്‌തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിന്റെ ആദ്യ തെളിവാണൂ മൂടല്‍മഞ്ഞു പാളികളുടെ കണ്ടെത്തല്‍. ഇതുവഴി ടൈറ്റാനിലെ
ദ്രാവകചാക്രികതയും വ്യക്‌തമാവുകയാണെന്നു ശാസ്‌ത്രസംഘം വെളിപ്പെടുത്തി. നിലവില്‍ ഭൂമിയില്‍ മാത്രമേ ദ്രാവക ചാക്രികത കണ്ടെത്തിയിട്ടുള്ളൂ. സാന്‍ഫ്രാന്‍സിസ്‌കോയിലെ ജിയോഫിസിക്കല്‍ യൂണിയന്‍ സമ്മേളനത്തിലാണു പഠനത്തലവന്‍ മൈക്ക്‌ ബ്രൗണും സംഘവും ഇതു വിശദീകരിച്ചത്‌.
യു എസ്‌ - യൂറോപ്യന്‍ സംയുക്‌ത സംരംഭമായ കാസിനി ബഹിരാകാശ വാഹനം ഉപയോഗിച്ചു നടത്തിയ പഠനത്തിലാണു നിര്‍ണായകമായ ഈ കണ്ടുപിടിത്തം. ടൈറ്റാനെക്കുറിച്ച്‌ അഞ്ചുവര്‍ഷമായി പഠനം നടത്തുന്ന കാസിനിയാണ്‌ അവിടെ ദ്രാവക സാന്നിധ്യം കണ്ടെത്തിയതും.

അഭിപ്രായങ്ങളൊന്നുമില്ല: