2009, ജൂൺ 23, ചൊവ്വാഴ്ച

അമേരിക്കയ്ക്കെതിരായി ആണവായുധം പ്രയോഗിക്കുമെന്ന് അല്‍-ഖ്വയ്ദ തലവന്‍

ദുബായ്: പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ലഭിച്ചാല്‍ അമേരിക്കയ്ക്കെതിരെ ഉപയോഗിക്കുമെന്ന് അല്‍-ഖ്വയ്ദ. അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന അല്‍-ഖ്വയ്ദ തലവവന്‍ മുസ്തഫ അബു അല്‍ യാസിദ് അള്‍ജസീറ ടി വിക്ക് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് അമേരിക്കക്കെതിരായ ഭീഷണി.
ദൈവം അനുവദിക്കുകയാണെങ്കില്‍ ആണവായുധങ്ങള്‍ അമേരിക്കയുടെ നിയന്ത്രണത്തിലെത്താതെ തങ്ങളുടെ കൈവശം എത്തിചേരുമെന്നും അത് അമേരിക്കക്കാരെ തകര്‍ക്കാനായി ഉപയോഗിക്കുമെന്നും അല്‍ യാസിദ് പറഞ്ഞു. സ്വാതില്‍ താലിബാന്‍ നടത്തുന്ന പോരാട്ടത്തില്‍ അന്തിമ വിജയം തങ്ങള്‍ക്കായിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇനിയുള്ള നാളുകളിലും അമേരിക്കയുടെ ആധിപത്യം തകര്‍ക്കുകയെന്നതായിരിക്കും അല്‍-ഖ്വയ്ദയുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.
തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാസിദ് പറഞ്ഞു. അബു ബസിര്‍ അല്‍ വഹാഷിയെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ പുതിയ അല്‍-ഖ്വയ്ദ തലവനായി പ്രഖ്യാപിച്ചു. അറേബ്യയിലെ അല്‍-ഖ്വയ്ദക്ക് ഒരൊറ്റ നേതാവിന്റെ കീഴില്‍ കൂടുതല്‍ നേട്ടങ്ങള്‍ സാധ്യമാകുമെന്നും അമേരിക്ക തങ്ങളുടെ എണ്ണ മോഷ്ടിച്ച് തങ്ങള്‍ക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക മുസ്ലിം രാഷ്ട്രങ്ങളിലെ പാശ്ചാത്യ സര്‍ക്കാരുകളെയും ഇസ്രയേലിനെയും പിന്തുണക്കുന്നത് അവസാനിപ്പിക്കാനും നിലവില്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിന്‍വലിക്കാനും തയാറാവുകയാണെങ്കില്‍ 10 വര്‍ഷം വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തങ്ങള്‍ തയാറാണെന്ന് യാസിദ് കൂട്ടിച്ചേര്‍ത്തു. അല്‍-ഖ്വയ്ദ തലവന്മാരായ ഒസാമ ബിന്‍ലാദനും അയ്മാന്‍ അല്‍-സാവാഹിരിയും സുരക്ഷിതരാണെന്നും എന്നാല്‍ അവര്‍ എവിടെയാണെന്ന് പറയാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും യാസിദ് പറഞ്ഞു.
പാകിസ്ഥാനിലെ ആണവായുധത്തിന്റെ നിയന്ത്രണം ഭീകരരുടെ കൈവശമെത്തുന്ന സാഹചര്യമുണ്ടായാല്‍ ആണവായുധങ്ങള്‍ അമേരിക്ക പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു യാസിദ്. പാക് ആണവായുധ കേന്ദ്രം നിലനില്‍ക്കുന്ന ഇസ്ലാമബാദിനു വടക്ക് പടിഞ്ഞാറന്‍ ജില്ലയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ താലിബാന്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് സ്വാത് താഴ്വരയില്‍ പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്.
ഏപ്രിലില്‍ ആരംഭിച്ച സൈനിക നീക്കത്തില്‍ ആയിരക്കണക്കിന് താലിബാനികളെ വധിക്കാന്‍ സര്‍ക്കാരിനായി. 40 ലക്ഷത്തോളം സിവിലിയന്മാര്‍ മേഖലയില്‍ നിന്നും പലായനം ചെയ്തു.

ലോകത്ത് 100 കോടി ജനങ്ങള്‍ പട്ടിണിയില്‍


റോം: ലോകത്ത് 100 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു എന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടന അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യമാണ് പട്ടിണി റെക്കോഡ് നിരക്കിലാക്കിയത്. പട്ടിണിയുടെ നിരക്ക് ഉയര്‍ന്നത് സുരക്ഷയ്ക്കും സമാധാനത്തിനും കനത്ത വെല്ലുവിളിയാണെന്ന് യു എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.യുദ്ധം, വരള്‍ച്ച, രാഷ്ട്രീയ അസ്ഥിരത, ഭക്ഷ്യവസ്തു വില വര്‍ധന എന്നിവയ്ക്കു പുറമെ ആഗോള സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെയാണ് ലോകത്തെ ആറ് പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ പട്ടിണി രൂക്ഷമായത്. ദുര്‍ബല ജനവിഭാഗങ്ങളാണ് പട്ടിണിയുടെ കെടുതികളില്‍ ഏറ്റവുമധികം നട്ടം തിരിയുന്നത്.

ഒരു ദിവസം 1800 കലോറിയില്‍ താഴെ ഊര്‍ജം കിട്ടുന്ന അത്ര കുറവ് ആഹാരത്തിന് മാത്രം വകയുള്ളവരെയാണ് പട്ടിണിക്കാരുടെ പട്ടികയില്‍ യു എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിലും 10 കോടി ജനങ്ങള്‍ അധികമായി പട്ടിണിക്കാരായി.ലോകത്തെ ഒരു രാജ്യവും പട്ടിണിയില്‍ നിന്നും സുരക്ഷിതമല്ലെന്ന് യു എന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജാക്വെസ് ദിയൂഫ് വ്യക്തമാക്കി. ലോകത്തെ ഓരോ പ്രദേശവും ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ട്.

മാനവിക വിഷയമെന്ന പോലെ രാഷ്ട്രീയ പ്രശ്നവുമാണിതെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യസുരക്ഷ, പട്ടിണി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളിലെ അധികൃതര്‍ റോമില്‍ സമ്മേളിച്ചപ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പട്ടിണി ബാധിത ലോകം അപകടകരമായ ലോകമാണെന്ന് യു എന്നിന്റെ മറ്റൊരു ഭക്ഷ്യ ഏജന്‍സിയായ ലോക ഭക്ഷ്യപരിപാടിയുടെ ജൊസെറ്റ ഷീരാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കുറഞ്ഞത് 30 രാജ്യങ്ങളില്‍ രൂക്ഷമായ പട്ടിണി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹെയ്തിയില്‍ പട്ടിണി തെരുവു കലാപത്തിനു വഴിവച്ചിരുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിക്ക് രാജി വയ്ക്കേണ്ടിവന്നു.ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ ജനങ്ങള്‍ക്കു മുന്നില്‍ മൂന്ന് മാര്‍ഗങ്ങളാണ് തെളിയുകയെന്ന് ഷീരാന്‍ പറഞ്ഞു. ഒന്നുകില്‍ കലാപം നടത്തും, അല്ലെങ്കില്‍ പലായനം ചെയ്യും. ഇതു രണ്ടുമല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കും, ഷീരാന്‍ വിശദീകരിച്ചു.കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഉണ്ടായ കനത്ത ഭക്ഷ്യവില വര്‍ധനയില്‍ ശമനം വന്നിട്ടുണ്ടെങ്കിലും സാധാരണനിലയിലും ഏറെ ഉയരത്തിലാണതിപ്പോഴും. 2006 മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം അവസാനം വില വര്‍ധനയുടെ നിരക്ക് 24 ശതമാനമായിരുന്നു.

പട്ടിണിയിലുള്ള 100 കോടി ജനങ്ങളില്‍ 2.2 കോടി പേര്‍ ആഫ്രിക്കയിലെ വരള്‍ച്ചബാധിത മേഖലകളിലാണ്. ലോകത്ത് പോഷകക്കുറവുള്ളവര്‍ മിക്കവാറും വികസ്വര, അവികസിത രാജ്യങ്ങളിലാണ്. എന്നാല്‍ വികസിതമായവ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പട്ടിണി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടക്ക തോതില്‍ വര്‍ധിച്ചിട്ടുണ്ട്.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഏഷ്യ, പസഫിക് മേഖലയിലാണ് ഏറ്റവുമധികം ആളുകള്‍ പട്ടിണിയില്‍ കഴിയുന്നതും. 64.2 കോടി ജനങ്ങള്‍ ഇവിടെ പട്ടിണിയിലാണ്. മേഖലയില്‍ പട്ടിണിയുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിലും 10.5 ശതമാനം കണ്ട് വര്‍ധിച്ചു.

ആഫ്രിക്കന്‍ മേഖലയില്‍ 26.5 കോടി പേര്‍ പട്ടിണിയിലാണ്. കഴിഞ്ഞ വര്‍ഷത്തേതിലും 11.8 ശതമാനം വര്‍ധനയാണ് ഇവിടെയുണ്ടായത്. വികസിത രാജ്യങ്ങളില്‍ ഒന്നരക്കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി നിരക്കില്‍ ഏറ്റവും വര്‍ധന ഉണ്ടായത് വികസിത രാജ്യങ്ങളിലാണ്. 15.4 ശതമാനമാണ് ഇവിടങ്ങളില്‍ പട്ടിണി നിരക്കിലുണ്ടായ വര്‍ധന.2015 ഓടെ ലോകത്തെ പട്ടിണി പാതി കണ്ട് കുറയ്ക്കുമെന്ന സമ്പന്ന രാജ്യങ്ങളുടെ വാഗ്ദാനം ഇപ്പോഴത്തെ നിലയ്ക്ക് പ്രാവര്‍ത്തികമാകില്ലെന്നാണ് വ്യക്തമായ സൂചനകള്‍.

ഇറ്റലിയില്‍ അടുത്ത മാസം നടക്കുന്ന ഗ്രൂപ്പ് - എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രശ്നം ഗൌരവതരം ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഭക്ഷ്യ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്.ലോകത്ത് ധാന്യോല്‍പാദനം ഇക്കൊല്ലം അതിശക്തമായ നിരക്കിലാണ്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അപ്രസക്തമായി.

ബ്രിക്ക് രാജ്യങ്ങള്‍ പുതിയ ആഗോള സാമ്പത്തിക ക്രമം രൂപീകരിക്കണം: റഷ്യ

മോസ്ക്കോ: അടുത്തിടെ നടന്ന ബ്രിക്ക് ഉച്ചകോടി ചരിത്രപരവും സുപ്രധാനവുമായ സംഭവമായെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്കിന്റെ ഉച്ചകോടിക്ക് റഷ്യയാണ് ദിവസങ്ങള്‍ക്കു മുമ്പ് ആതിഥ്യം വഹിച്ചത്.പുതിയ ആഗോള സാമ്പത്തിക ക്രമത്തിന് ബ്രിക്ക് അംഗരാഷ്ട്രങ്ങള്‍ രൂപം നല്‍കണമെന്ന് മെദ്വെദേവ് പറഞ്ഞു. ഈ രാജ്യങ്ങളുടെ പങ്കാളിത്തമില്ലാതെ കഴിഞ്ഞ നൂറ്റാണ്ടില്‍ രൂപീകരിച്ച സാമ്പത്തിക ക്രമമാണ് നിലവിലുള്ളത്. ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പുതിയ വേദി ബ്രിക്ക് ഉച്ചകോടിയോടെ പ്രാബല്യത്തിലായിരിക്കുകയാണ്.
അതുകൊണ്ടാണ് ഉച്ചകോടി സുപ്രധാന നാഴിക്കല്ലായി മാറിയത്- ടി വി അഭിമുഖത്തില്‍ മെദ്വെദേവ് ചൂണ്ടിക്കാട്ടി.ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും വലിയ രാഷ്ട്രങ്ങളാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇന്ത്യയും ചൈനയും ഏറ്റവും വലിയ രാജ്യങ്ങളാണ്. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ റഷ്യയും ബ്രസീലും ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു.നിലവിലുള്ള സാമ്പത്തിക ക്രമം 1930-40 കാലത്ത് രൂപീകരിക്കുമ്പോള്‍ ബ്രിക്ക് രാജ്യങ്ങള്‍ അതില്‍ ഭാഗഭാക്കായിരുന്നില്ല.
തങ്ങള്‍ക്കുമേല്‍ മറ്റാരുടെയോ ഒക്കെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇനിയും ആ സ്ഥിതി അംഗീകരിക്കാനാകില്ല. കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബ്രിക്ക് രാജ്യങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലുമാകണം പുതിയ ആഗോള സാമ്പത്തിക ക്രമം രൂപീകരിക്കേണ്ടത് - മെദ്വെദേവ് വ്യക്തമാക്കി.കിഴക്കന്‍ യൂറോപ്പിലെ മിസൈല്‍ പരിപാടി സംബന്ധിച്ച ആശങ്കകള്‍ അമേരിക്ക പരിഹരിച്ചാല്‍ ആണവ പോര്‍മുനകളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ തയ്യാറാണെന്ന് മെദ്വെദേവ് നേരത്തെ ആംസ്റ്റര്‍ഡാമില്‍ പറഞ്ഞു.