2009, ജൂലൈ 2, വ്യാഴാഴ്‌ച

നേപ്പാളില്‍നിന്നും സര്‍ക്കസ് കമ്പനികള്‍
വിലയ്ക്ക് വാങ്ങിയത് 500 കുട്ടികളെ

കാഠ്മണ്ഡു: കടുത്ത ദാരിദ്യ്രം മറികടക്കാനയി ഇന്ത്യന്‍ സര്‍ക്കസ് കമ്പനികള്‍ക്ക് കഴിഞ്ഞവര്‍ഷം മാത്രം നേപ്പാളികള്‍ വിറ്റത് 500 കുട്ടികളെ. യാതൊരു രേഖകളുമില്ലാതെയാണ് 14 വയസിനു താഴെയുള്ള ഈ കുട്ടികളെ വിറ്റതെന്ന് നേപ്പാള്‍ നാഷണല്‍ ന്യൂസ് ഏജന്‍സി ആര്‍ എസ് എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേപ്പാള്‍ സെന്‍ട്രല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറാക്കിയ നേപ്പാള്‍ കുട്ടികളുടെ അവസ്ഥ - 2008 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് ന്യൂസ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. കിഴക്കന്‍ മേഖലയിലെ ജില്ലകളായ ബാറാ, മക്വന്‍പൂര്‍, ചിറ്റ്വാന്‍, ജനക്പൂര്‍, പാവല്‍പരസി, മൊറാംഗ്, ഉദയപൂര്‍, സര്‍ലാഹി, ഇലാം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കുട്ടികളെ സര്‍ക്കസ് കമ്പനികള്‍ വിലയ്ക്ക് വാങ്ങിയിട്ടുള്ളത്.
ഇതിന് കുട്ടികളുടെ മാതാപിതാക്കള്‍ കൈ നിറയെ പണവും വാങ്ങിയിട്ടുണ്ട്. ഒരു കുട്ടിക്ക് 114 മുതല്‍ 143 വരെ ഡോളറാണ് വിലയായി നല്‍കിയിട്ടുള്ളത്. വിലകൊടുത്തു വാങ്ങുന്നതിനാല്‍ സര്‍ക്കസ് കമ്പനികളില്‍ ഈ കുട്ടികള്‍ക്ക് പ്രതിഫലവും ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
2004 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് 217 നേപ്പാള്‍ കുട്ടികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 292 കുട്ടികളെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: