2009, ജൂലൈ 2, വ്യാഴാഴ്‌ച

വയാഗ്ര ഹൃദ്രോഗത്തിനും മരുന്ന്

ലണ്ടന്‍: ഉത്തേജക ഔഷധമായ വയാഗ്ര ഹൃദ്രോഗത്തിനും മരുന്നായി ഉപയോഗിക്കാമെന്ന് കണ്ടെത്തല്‍. ലണ്ടനില്‍ ഹൃദ്രോഗിയായ 11 മാസം പ്രായമുള്ള കുഞ്ഞിനാണ് അമിതഡോസിലുള്ള വയാഗ്ര ജീവന്‍രക്ഷാ ഔഷധമായത്. ആദ്യ പിറന്നാള്‍ ആഘേഠാഷിക്കാന്‍ രണ്ടാഴ്ചമാത്രം ശേഷിക്കുന്ന കുഞ്ഞ് ആല്‍ഫി ഒലിവറിനാണ് വയാഗ്ര മരുന്നായി നല്‍കിയത്. ദ്രവ രൂപത്തിലുള്ള വയാഗ്ര ഒരു ദിവസം ആറ് ഡോസ് എന്ന കണക്കിനാണ് ഇംഗ്ളണ്ടിലെ ഡോക്ടര്‍മാര്‍ ആല്‍ഫി ഒലിവറിന് നല്‍കിയത്.
ജന്‍മനാതന്നെ രക്തധമനികളിലുള്ള കൂഴപ്പമാണ് 11 മാസം പ്രായമുള്ളപ്പോള്‍ ആല്‍ഫിക്ക് ഹൃദ്രോഗമുണ്ടാക്കിയത്. രക്തധമനികള്‍ പരസ്പരം സ്ഥാനം തെറ്റിക്കിടക്കുന്നതാണ് പ്രശ്നം. വളരെ അപൂര്‍വംപേരില്‍ മാത്രം കാണുന്ന രോഗമാണിത്. റെയില്‍ തൊഴിലാളിയായ ഇരുത്തിയെട്ടുകാരന്‍ റോബിന്റെയും ഇരുപത്താറുകാരി ട്രേസിയുടെയും മകനായ ആല്‍ഫിക്ക് മൂന്ന് മാസം പ്രയമുള്ളപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്.
ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച ആല്‍ഫി അടുത്തിടെയാണ് ആശുപത്രി വിട്ടത്. രക്ത ധമനികളെ വികസിപ്പിച്ച് അതിലൂടെയുള്ള രക്തസഞ്ചാരം സുഗമമാക്കാനാണ് വയാഗ്ര ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ തീരുമാനം ആദ്യം തങ്ങളെ ഞെട്ടിച്ചതായി മാതാവ് യോര്‍ക്ക് സ്വദേശിയായ ട്രേസി പറഞ്ഞതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രി വിട്ട ആല്‍ഫി ഇപ്പോള്‍ നടക്കാന്‍ പഠിക്കുകയാണെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
എങ്കിലും ആല്‍ഫിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമല്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിലെ രക്തയോട്ടം സാധാരണ മനുഷ്യരിലേതുപോലെ ആക്കാന്‍ ഹൃദയത്തിനും ശ്വാസകോശത്തിനും അധികം താമസിയാതെതന്നെ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: