2009, ജൂൺ 23, ചൊവ്വാഴ്ച

ലോകത്ത് 100 കോടി ജനങ്ങള്‍ പട്ടിണിയില്‍


റോം: ലോകത്ത് 100 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു എന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടന അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യമാണ് പട്ടിണി റെക്കോഡ് നിരക്കിലാക്കിയത്. പട്ടിണിയുടെ നിരക്ക് ഉയര്‍ന്നത് സുരക്ഷയ്ക്കും സമാധാനത്തിനും കനത്ത വെല്ലുവിളിയാണെന്ന് യു എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.യുദ്ധം, വരള്‍ച്ച, രാഷ്ട്രീയ അസ്ഥിരത, ഭക്ഷ്യവസ്തു വില വര്‍ധന എന്നിവയ്ക്കു പുറമെ ആഗോള സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെയാണ് ലോകത്തെ ആറ് പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ പട്ടിണി രൂക്ഷമായത്. ദുര്‍ബല ജനവിഭാഗങ്ങളാണ് പട്ടിണിയുടെ കെടുതികളില്‍ ഏറ്റവുമധികം നട്ടം തിരിയുന്നത്.

ഒരു ദിവസം 1800 കലോറിയില്‍ താഴെ ഊര്‍ജം കിട്ടുന്ന അത്ര കുറവ് ആഹാരത്തിന് മാത്രം വകയുള്ളവരെയാണ് പട്ടിണിക്കാരുടെ പട്ടികയില്‍ യു എന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിലും 10 കോടി ജനങ്ങള്‍ അധികമായി പട്ടിണിക്കാരായി.ലോകത്തെ ഒരു രാജ്യവും പട്ടിണിയില്‍ നിന്നും സുരക്ഷിതമല്ലെന്ന് യു എന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജാക്വെസ് ദിയൂഫ് വ്യക്തമാക്കി. ലോകത്തെ ഓരോ പ്രദേശവും ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ട്.

മാനവിക വിഷയമെന്ന പോലെ രാഷ്ട്രീയ പ്രശ്നവുമാണിതെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യസുരക്ഷ, പട്ടിണി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളിലെ അധികൃതര്‍ റോമില്‍ സമ്മേളിച്ചപ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. പട്ടിണി ബാധിത ലോകം അപകടകരമായ ലോകമാണെന്ന് യു എന്നിന്റെ മറ്റൊരു ഭക്ഷ്യ ഏജന്‍സിയായ ലോക ഭക്ഷ്യപരിപാടിയുടെ ജൊസെറ്റ ഷീരാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കുറഞ്ഞത് 30 രാജ്യങ്ങളില്‍ രൂക്ഷമായ പട്ടിണി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഹെയ്തിയില്‍ പട്ടിണി തെരുവു കലാപത്തിനു വഴിവച്ചിരുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിക്ക് രാജി വയ്ക്കേണ്ടിവന്നു.ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ ജനങ്ങള്‍ക്കു മുന്നില്‍ മൂന്ന് മാര്‍ഗങ്ങളാണ് തെളിയുകയെന്ന് ഷീരാന്‍ പറഞ്ഞു. ഒന്നുകില്‍ കലാപം നടത്തും, അല്ലെങ്കില്‍ പലായനം ചെയ്യും. ഇതു രണ്ടുമല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കും, ഷീരാന്‍ വിശദീകരിച്ചു.കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഉണ്ടായ കനത്ത ഭക്ഷ്യവില വര്‍ധനയില്‍ ശമനം വന്നിട്ടുണ്ടെങ്കിലും സാധാരണനിലയിലും ഏറെ ഉയരത്തിലാണതിപ്പോഴും. 2006 മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം അവസാനം വില വര്‍ധനയുടെ നിരക്ക് 24 ശതമാനമായിരുന്നു.

പട്ടിണിയിലുള്ള 100 കോടി ജനങ്ങളില്‍ 2.2 കോടി പേര്‍ ആഫ്രിക്കയിലെ വരള്‍ച്ചബാധിത മേഖലകളിലാണ്. ലോകത്ത് പോഷകക്കുറവുള്ളവര്‍ മിക്കവാറും വികസ്വര, അവികസിത രാജ്യങ്ങളിലാണ്. എന്നാല്‍ വികസിതമായവ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പട്ടിണി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടക്ക തോതില്‍ വര്‍ധിച്ചിട്ടുണ്ട്.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഏഷ്യ, പസഫിക് മേഖലയിലാണ് ഏറ്റവുമധികം ആളുകള്‍ പട്ടിണിയില്‍ കഴിയുന്നതും. 64.2 കോടി ജനങ്ങള്‍ ഇവിടെ പട്ടിണിയിലാണ്. മേഖലയില്‍ പട്ടിണിയുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിലും 10.5 ശതമാനം കണ്ട് വര്‍ധിച്ചു.

ആഫ്രിക്കന്‍ മേഖലയില്‍ 26.5 കോടി പേര്‍ പട്ടിണിയിലാണ്. കഴിഞ്ഞ വര്‍ഷത്തേതിലും 11.8 ശതമാനം വര്‍ധനയാണ് ഇവിടെയുണ്ടായത്. വികസിത രാജ്യങ്ങളില്‍ ഒന്നരക്കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി നിരക്കില്‍ ഏറ്റവും വര്‍ധന ഉണ്ടായത് വികസിത രാജ്യങ്ങളിലാണ്. 15.4 ശതമാനമാണ് ഇവിടങ്ങളില്‍ പട്ടിണി നിരക്കിലുണ്ടായ വര്‍ധന.2015 ഓടെ ലോകത്തെ പട്ടിണി പാതി കണ്ട് കുറയ്ക്കുമെന്ന സമ്പന്ന രാജ്യങ്ങളുടെ വാഗ്ദാനം ഇപ്പോഴത്തെ നിലയ്ക്ക് പ്രാവര്‍ത്തികമാകില്ലെന്നാണ് വ്യക്തമായ സൂചനകള്‍.

ഇറ്റലിയില്‍ അടുത്ത മാസം നടക്കുന്ന ഗ്രൂപ്പ് - എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രശ്നം ഗൌരവതരം ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഭക്ഷ്യ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്.ലോകത്ത് ധാന്യോല്‍പാദനം ഇക്കൊല്ലം അതിശക്തമായ നിരക്കിലാണ്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അപ്രസക്തമായി.

അഭിപ്രായങ്ങളൊന്നുമില്ല: