2009, ജൂൺ 23, ചൊവ്വാഴ്ച

അമേരിക്കയ്ക്കെതിരായി ആണവായുധം പ്രയോഗിക്കുമെന്ന് അല്‍-ഖ്വയ്ദ തലവന്‍

ദുബായ്: പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ലഭിച്ചാല്‍ അമേരിക്കയ്ക്കെതിരെ ഉപയോഗിക്കുമെന്ന് അല്‍-ഖ്വയ്ദ. അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന അല്‍-ഖ്വയ്ദ തലവവന്‍ മുസ്തഫ അബു അല്‍ യാസിദ് അള്‍ജസീറ ടി വിക്ക് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് അമേരിക്കക്കെതിരായ ഭീഷണി.
ദൈവം അനുവദിക്കുകയാണെങ്കില്‍ ആണവായുധങ്ങള്‍ അമേരിക്കയുടെ നിയന്ത്രണത്തിലെത്താതെ തങ്ങളുടെ കൈവശം എത്തിചേരുമെന്നും അത് അമേരിക്കക്കാരെ തകര്‍ക്കാനായി ഉപയോഗിക്കുമെന്നും അല്‍ യാസിദ് പറഞ്ഞു. സ്വാതില്‍ താലിബാന്‍ നടത്തുന്ന പോരാട്ടത്തില്‍ അന്തിമ വിജയം തങ്ങള്‍ക്കായിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇനിയുള്ള നാളുകളിലും അമേരിക്കയുടെ ആധിപത്യം തകര്‍ക്കുകയെന്നതായിരിക്കും അല്‍-ഖ്വയ്ദയുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.
തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാസിദ് പറഞ്ഞു. അബു ബസിര്‍ അല്‍ വഹാഷിയെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ പുതിയ അല്‍-ഖ്വയ്ദ തലവനായി പ്രഖ്യാപിച്ചു. അറേബ്യയിലെ അല്‍-ഖ്വയ്ദക്ക് ഒരൊറ്റ നേതാവിന്റെ കീഴില്‍ കൂടുതല്‍ നേട്ടങ്ങള്‍ സാധ്യമാകുമെന്നും അമേരിക്ക തങ്ങളുടെ എണ്ണ മോഷ്ടിച്ച് തങ്ങള്‍ക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക മുസ്ലിം രാഷ്ട്രങ്ങളിലെ പാശ്ചാത്യ സര്‍ക്കാരുകളെയും ഇസ്രയേലിനെയും പിന്തുണക്കുന്നത് അവസാനിപ്പിക്കാനും നിലവില്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിന്‍വലിക്കാനും തയാറാവുകയാണെങ്കില്‍ 10 വര്‍ഷം വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തങ്ങള്‍ തയാറാണെന്ന് യാസിദ് കൂട്ടിച്ചേര്‍ത്തു. അല്‍-ഖ്വയ്ദ തലവന്മാരായ ഒസാമ ബിന്‍ലാദനും അയ്മാന്‍ അല്‍-സാവാഹിരിയും സുരക്ഷിതരാണെന്നും എന്നാല്‍ അവര്‍ എവിടെയാണെന്ന് പറയാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും യാസിദ് പറഞ്ഞു.
പാകിസ്ഥാനിലെ ആണവായുധത്തിന്റെ നിയന്ത്രണം ഭീകരരുടെ കൈവശമെത്തുന്ന സാഹചര്യമുണ്ടായാല്‍ ആണവായുധങ്ങള്‍ അമേരിക്ക പിടിച്ചെടുക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു യാസിദ്. പാക് ആണവായുധ കേന്ദ്രം നിലനില്‍ക്കുന്ന ഇസ്ലാമബാദിനു വടക്ക് പടിഞ്ഞാറന്‍ ജില്ലയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ താലിബാന്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് സ്വാത് താഴ്വരയില്‍ പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്.
ഏപ്രിലില്‍ ആരംഭിച്ച സൈനിക നീക്കത്തില്‍ ആയിരക്കണക്കിന് താലിബാനികളെ വധിക്കാന്‍ സര്‍ക്കാരിനായി. 40 ലക്ഷത്തോളം സിവിലിയന്മാര്‍ മേഖലയില്‍ നിന്നും പലായനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല: