2009, ജൂൺ 29, തിങ്കളാഴ്‌ച

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ബെല്‍ജിയന്‍ കപ്പല്‍ വിട്ടയച്ചു
ബ്രസല്‍സ്: ബെല്‍ജിയന്‍ ഉടമസ്ഥതയിലുള്ള എ വി പോംപി എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചതായി ബെല്‍ജിയന്‍ പ്രധാനമന്ത്രി ഹെര്‍മന്‍ വാന്‍ റോമ്പി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരും സുരക്ഷിതരാണെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് കൊള്ളക്കാരുടെ പിടിയിലകപ്പെട്ട കപ്പല്‍ മോചനദ്രവ്യം നല്‍കിയാണ് മോചിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡച്ച്കാരനായ ഒരു ക്യാപ്റ്റനും രണ്ട് ബെല്‍ജിയംകാരും മൂന്ന് ഫിലിപ്പിനോസും നാല് ക്രോട്ട്സുകാരുമാണ് കപ്പലിലുണ്ടായിരുന്നത്. മണല്‍വാരലിന് നിയോഗിക്കപ്പെട്ട ഈ കപ്പല്‍ സൊമാലിയന്‍ കൊള്ളക്കാരുടെ കൈവശമാകുന്ന ആദ്യ ബെല്‍ജിയന്‍ കപ്പലാണ്.
കൃത്രിമ ദ്വീപുകളുടെ നിര്‍മ്മാണ സഹായത്തിനായി ദുബൈയില്‍ നിന്നും ദക്ഷിണാഫ്രിക്കയ്ക്ക് പോകും വഴി സീച്ചലിന് 140 കിലോമീറ്റര്‍ അകലെ വെച്ചാണ് കപ്പല്‍ കൊള്ളക്കാരുടെ പിടിയിലാകുന്നത്. മെയ് ആദ്യ വാരം കൊള്ളക്കാരുടെ പിടിയിലായ ഒരു ഡച്ച് ചരക്കു കപ്പല്‍ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു. കപ്പലിലെ ജോലിക്കാരനായിരുന്ന ഒരു ഉക്രൈനിയക്കാരനെ വെടിവെച്ചു കൊന്ന കൊള്ളക്കാര്‍ എട്ട് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
12 കപ്പലുകളും ഏകദേശം 200ഓളം ജീവനക്കാരും ഇപ്പോഴും കൊള്ളക്കാരുടെ കസ്റഡിയിലുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ മരിടൈം ഏജന്‍സിയുടെ നിഗമനം. എട്ട് ദശലക്ഷം ഡോളര്‍ ആണ് പോംപി മോചിപ്പിക്കാനായി കൊള്ളക്കാര്‍ ആവശ്യപ്പെട്ടത്. മോചന ദ്രവ്യമായി ഒരു തുക കൊള്ളക്കാര്‍ക്ക് നല്‍കിയെന്ന് വ്യക്തമാക്കിയ അധികൃതര്‍ ആ തുക എത്രയാണെന്ന് പറയാന്‍ തയാറായിട്ടില്ല.
ഏകദേശം 160 തവണ തങ്ങള്‍ കൊള്ളക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ എല്ലാതവണയും അവര്‍ മോചനദ്രവ്യത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കാന്‍ തയാറായതെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വിമാനത്തില്‍ എത്തിച്ച തുക കപ്പലിന് സമീപത്തേക്ക് ഇട്ടുകൊടുക്കുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
2010 ഓടെ കടല്‍ക്കൊള്ള അവസാനിപ്പിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 24ഓളം കപ്പലുകളാണ് കടല്‍ക്കൊള്ളക്കെതിരായി ഏദന്‍സ് ഉള്‍ക്കടലില്‍ റോന്ത് ചുറ്റുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: