2009, ജൂൺ 26, വെള്ളിയാഴ്‌ച

മെഹ്സൂദിന്റെ 'പിന്‍ഗാമി' കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്ക് താലിബാന്‍ മേധാവി ബെയ്ത്തുല്ല മെഹ്സൂദിന്റെ പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന കമാന്‍ഡര്‍ ഖാരി ഹുസൈന്‍ കഴിഞ്ഞ
ദിവസത്തെ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മെഹ്സൂദിന്റെ വിശ്വസ്തനായിരുന്ന ഹുസൈനായിരുന്നു ചാവേറുകളുടെ പരിശീലകന്‍. ഇയാളുടെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ തെക്കന്‍ വസീറിസ്ഥാനിലെത്തിയ തീവ്രവാദികള്‍ക്കു നേരെ
യു എസ് പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍നിന്നു മെഹ്സൂദ് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നു പാക്ക് ദിനപത്രം 'ഡോണ്‍ വെളിപ്പെടുത്തുന്നു.
ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട 80 പേരില്‍ അഫ്ഗാനിലെ പ്രമുഖ താലിബാന്‍ കമാന്‍ഡര്‍ സംഗീന്‍ സര്‍ദാനുമുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നെങ്കിലും താലിബാന്‍ നിഷേധിച്ചു.
അതിനിടെ, മെഹ്സൂദിന്റെ നേതൃത്വത്തിനും നയങ്ങള്‍ക്കുമെതിരെ ഒരു നേതാവു കൂടി പരസ്യമായി രംഗത്തെത്തി. ഇതോടെ താലിബാന്‍ നേതൃത്വത്തില്‍ വിള്ളലുകള്‍ വലുതാകുകയാണ്. ചാവേര്‍ ആക്രമണങ്ങള്‍ക്കെതിരെ നിലകൊണ്ട ഉന്നത കമാന്‍ഡര്‍ ഖാരി സൈനുദ്ദീനെ അംഗരക്ഷകര്‍തന്നെ വധിക്കുകയും ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണു മെഹ്സൂദിനെതിരെ മറ്റൊരു കമാന്‍ഡര്‍ തുര്‍ക്കിസ്ഥാന്‍ ഭിട്ടാനി രംഗത്തെത്തിയത്. മെഹ്സൂദിനെതിരെ പോരാടുമെന്നു പ്രഖ്യാപിച്ച ഭിട്ടാനി, ഇതിനായി പാക്ക്, യുഎസ് സൈന്യങ്ങളുമായി കൈകോര്‍ക്കാനും തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: