2009, ജൂലൈ 3, വെള്ളിയാഴ്‌ച


യൂറോപ്പില്‍ ചെറുകിട വിപണനമേഖല

വീണ്ടും തളര്‍ന്നു


ലണ്ടന്‍: യൂമറാപ്യന്‍ യൂണിയന്‍ മേഖലയിലെ ചെറുകിട വില്പന മേഖലയില്‍വന്‍ ഇടിവ്. ഏപ്രിലില്‍ നേരിയ പുരോഗതി കാണിച്ച ഈ മേഖലയില്‍ വീണ്ടും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. കഴിഞ്ഞ മേയില്‍ 3.3 ശതമാനം തളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്തമാന്ദ്യം കമ്പോളത്തില്‍ നേരത്തേതന്നെ പ്രകടമായിരുന്നു.

എന്നാല്‍ മാര്‍ച്ച് മാസത്തില്‍ ഉപഭോക്താക്കള്‍ കമ്പോളത്തില്‍ കൂടുതലായി പണം ചലവിട്ടത് ചെറിയ പ്രതീക്ഷ നല്‍കുകയായിരുന്നു. മാര്‍ച്ചില്‍ 0.4 ശതമാനത്തിന്റെയും ഏപ്രിലില്‍ 0.1 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായതോടെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ച പ്രതീതിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

പലിശനിരക്കുകള്‍ വെട്ടിക്കുറച്ച ബാങ്കുകളില്‍ ചിലത് ചെറിയതോതില്‍ പലിശ ഉയര്‍ത്തിയത് ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു. പക്ഷേ മേയ് മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെ ആശങ്കകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. മുന്‍മാസങ്ങളിലുണ്ടായ നേരിയ പുരോഗതിയില്‍നിന്നും വന്‍ പതനമാണ് ഇപ്പോഴുണ്ടായത്. ജൂണിലെ കണക്കുകള്‍കൂടി പുറത്തുവരുന്നതോടെ വീഴ്ചയുടെ ആഘാതം വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. 1999 ല്‍ യൂറോ നിവില്‍വന്നശേഷമുള്ള ഏറ്റവും മോശമായ കണക്കായിരിക്കും ജൂണിന് പറയാനുണ്ടാവുക. ചരിത്രത്തില്‍ ആധ്യമായി പൂജ്യത്തിനുതാഴേക്ക് ഗ്രാഫ് പോയത്തിന് ജൂണ്‍ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഡൈവാ സെക്യൂരിറ്റീസിലെ എക്കണോമിസ്റ്റ് കോളിന്‍ എലിസ് പറയുന്നു. മേയില്‍തന്നെ പണപ്പെരുപ്പം പൂജ്യത്തിലെത്തിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍നഷ്ടം ഉയര്‍ന്നുതന്നെ പോകുന്നതാണ് പ്രധാന തിരിച്ചടി. വ്യക്തികള്‍ കമ്പോളത്തില്‍ ചെലവിടുന്ന പണത്തിന്റെ അളവ് കുറയാന്‍ ഇതാണ് പ്രധാന കാരണം. വില കുറഞ്ഞ സമയത്ത് തങ്ങളുടെ കരുതല്‍ ധനം ചെലവിട്ട ഉപഭോക്താക്കള്‍ ഇപ്പോള്‍ അതിലും കുറവുവരുത്തിയിരിക്കയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: